April 19, 2025, 9:13 pm

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടിസ്

കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഉള്‍പ്പടെ 12 പേര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കെ. ബാബു മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തുടര്‍ നടപടി. കോടതിയുടെ നിര്‍ദേശം തന്റെ പോരാട്ടം തുടരുന്നതിനുള്ള നടപടിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു. അന്വേഷണം വേണ്ടെന്ന വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് അമികസ്‌ക്യൂറി ബോധിപ്പിച്ചു.

എതിര്‍ കക്ഷികളെ കേട്ടതിന് ശേഷമേ അന്തിമ തീരുമാനം ഹൈക്കോടതി എടുക്കുകയുള്ളൂ. അന്വേഷണത്തിന് വകുപ്പുള്ള വിഷയമാണോ എന്ന് വിശദമായി പരിശോധിക്കുന്നതിനായാണ് കേസുമായി ബന്ധപ്പെട്ട 12 പേര്‍ക്കും നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ഹര്‍ജിക്കാരന്റെ വാദം കേട്ടതില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി, അന്വേഷണത്തില്‍ തെറ്റില്ലെന്ന അമിക്കസ് ക്യൂറിയുടെ നിലപാട് അംഗീകരിച്ചാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും പുറമെ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കും നോട്ടിസയ്ക്കും.

I