April 25, 2025, 10:30 am

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ ടിക്കറ്റ് നിരക്കിന്റെ ഇരട്ടി നൽകണം. കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്ക് വിമാനക്കൂലിയായി 1,65,000 രൂപ. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മാത്രം 86,000.

കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഇത്തവണ 14,464 തീർഥാടകരാണ് കരിപ്പൂരിനെ തിരഞ്ഞെടുത്തത്. കരിപ്പൂരിൽ നിന്നാണ് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. കരിപ്പൂരിലെ ഹജ് തീർഥാടകർക്ക് തിരിച്ചടിയായിരിക്കുകയാണ് വലിയ വിമാനങ്ങളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

കണ്ണൂർ, നെടുമ്പാശ്ശേരി വഴി യാത്ര ചെയ്യുന്നവരേക്കാൾ 75,000 രൂപ അധികം നൽകേണ്ടി വരും. നിരക്ക് വർധനയ്‌ക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനും മലപ്പുറത്ത് നിന്നുള്ള പാർലമെന്റ് അംഗവും ആവശ്യപ്പെട്ടിട്ടുണ്ട്.