ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് നാല് പേർ മരിച്ചു. ഇന്ത്യൻ പശ്ചിമ ബംഗാൾ അതിർത്തിയിലെ തുറമുഖ നഗരമായ ബെനാപോളിൽ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് പോവുകയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. ജനുവരി 7ന് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബിഎൻപി ബഹിഷ്‌കരിച്ചതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു തീവെപ്പ് എന്ന് കരുതപ്പെടുന്നു.
കമലാപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പ്രാദേശിക സമയം രാത്രി 9 മണിയോടെ ട്രെയിൻ ധാക്ക സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കുണ്ട്. ഇവരെ ധാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. പാസഞ്ചർ ട്രെയിനിന്റെ നാല് ബോഗികൾ കത്തിനശിച്ചു. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു.
292 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകളെ ഭയപ്പെടുത്താനുള്ള വ്യക്തമായ അട്ടിമറിയാണ് തീപിടിത്തമെന്ന് ധാക്ക മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണർ മഹിദ് ഉദ്ദീൻ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ ഗ്രൂപ്പിനെയോ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ, കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.