June 28, 2025, 3:08 pm

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റി താമസിപ്പിച്ചു

തൊടുപുഴ (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ജൂൺ 28, ശനിയാഴ്ച) തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. തമിഴ്‌നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. നിലവിൽ അണക്കെട്ട് ഭാഗത്ത് മഴ കുറവാണ്. പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മുൻപായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഇവർക്കായി 20ൽ അധികം ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്തു മാത്രമേ തുറക്കാവൂവെന്നു തമിഴ്‌നാടിനോട് അഭ്യർഥിച്ചതായി കലക്ടർ അറിയിച്ചു.

ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് ഇന്നലെ വൈകിട്ട് 2360 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 5 അടി കൂടി ഉയർന്നാൽ മുന്നറിയിപ്പു നൽകും. റൂൾ കർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2365 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് നൽകും. ബ്ലൂ അലർട്ട് പ്രഖ്യാപിച്ചാലും ഡാം ഉടൻ തുറന്നുവിടാൻ സാധ്യതയില്ല. 30നു മുൻപ് 2373 അടി വെള്ളം ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടിവരികയുള്ളു. ജൂലൈ ഒന്നുമുതൽ റൂൾ കർവ് 2375.33 അടിയായി ഉയരും. ഡാമിൻ്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞിട്ടും ഇപ്പോഴും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.